06/01/2019
കടുത്തുരുത്തി ∙ അപ്പർ കുട്ടനാട്ടിലെ ഉൾനാടൻ ജലപാതകളുടെയും തോടുകളുടെയും ദൃശ്യഭംഗി ആസ്വദിച്ചു യാത്രചെയ്യാൻ തയാറാക്കിയ അപ്പാഞ്ചിറ–കുമരകം കനാൽ ടൂറിസം പദ്ധതിയുടെ ഭാഗമായി കാന്താരിക്കടവിലും എഴുമാന്തുരുത്തിലെ മുണ്ടാറിലും പുതിയ ബോട്ടുജെട്ടികൾ ഒരുങ്ങുന്നു. വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവരെ അപ്പർകുട്ടനാടിന്റെ ദൃശ്യ ഭംഗിയിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലാണു പദ്ധതി നടപ്പാക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നടത്തുന്ന വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്.
ആപ്പാഞ്ചിറ, ആയാംകുടി, എഴുമാന്തുരുത്ത്, കല്ലറ, നീണ്ടൂർ, മാഞ്ഞൂർ, കുറുമുള്ളൂർ, കാണക്കാരി പ്രദേശങ്ങളെ ബന്ധിപ്പിച്ചുള്ള ജലാശയ യാത്രയ്ക്ക് ഉന്നൽനൽകിയുള്ള പദ്ധതിയുടെ ആദ്യഘട്ടമായാണു ബോട്ടുജെട്ടികൾ നിർമിക്കുന്നത്. ഇതിനുപുറമെ വഴിയോര വിശ്രമകേന്ദ്രങ്ങളും സ്ഥാപിക്കും. രണ്ടാം ഘട്ടത്തിൽ പ്രധാന ജലവിനോദ കേന്ദ്രങ്ങളായ കുട്ടനാട്, തണ്ണീർമുക്കം, ആലപ്പുഴ, വൈക്കം എന്നിവിടങ്ങളുമായി സംയോജിപ്പിച്ചുള്ള ടൂറിസം പദ്ധതികൾ ആവിഷ്‌കരിക്കാനാണു സർക്കാർ ആലോചിക്കുന്നത്.
കടുത്തുരുത്തി കേന്ദ്രമായുള്ള ജലമാർഗ ടൂറിസമെന്ന ആശയം മുന്നോട്ടുവച്ചതും ജനങ്ങളുടെ നിർദേശത്തോടെ പദ്ധതിക്കു നേതൃത്വം നൽകിയതും മോൻസ് ജോസഫ് എംഎൽഎ ആണ്. രണ്ടായിരത്തിലാണു പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നത്. നിലവിൽ എഴുമാന്തുരുത്തിൽ നിന്നു കരിയാർ സ്പിൽവേ വരെ സ്വകാര്യ ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. ഈ പാത മുണ്ടാർ, കാന്താരിക്കടവ് എന്നിവിടങ്ങളിലേക്കു നീട്ടി ഉൾനാടൻ ജലഗതാഗതത്തെ വിനോദസഞ്ചാരവുമായി കൂടുതൽ ബന്ധിപ്പിക്കുകയാണു ലക്ഷ്യം. ഇതുവഴി ടൂറിസം വകുപ്പിന്റെ ബോട്ടുകൾ സർവീസ് ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്
ആയാംകുടി, കടുത്തുരുത്തി, കല്ലറ പഞ്ചായത്തുകളെ ഉൾപ്പെടുത്തിയാണു ജലയാത്രാ പദ്ധതി നടപ്പാക്കുന്നത്. കാന്താരിക്കടവിലെ ബോട്ടുജെട്ടിയുടെ നിർമാണം മിക്കവാറും പൂർത്തിയായിക്കഴിഞ്ഞു.
ആപ്പാഞ്ചിറ–കുമരകം കനാൽ ടൂറിസം പദ്ധതി പൂർണമായി നടപ്പാക്കിയാൽ അപ്പർ കുട്ടനാടിന്റെ വിനോദസഞ്ചാര മേഖല വികസിക്കും. കുമരകത്തിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളിൽ നല്ലപങ്ക് ഇവിടേക്കും എത്തും. ബോട്ടുജെട്ടിക്കു പുറമെ കടുത്തുരുത്തി, ആയാംകുടി തുടങ്ങിയ സ്ഥലങ്ങളിൽ വിശ്രമ കേന്ദ്രങ്ങളൊരുങ്ങുന്നുണ്ട്.
ആപ്പാഞ്ചിറ–കുമരകം കനാൽ വിനോദസഞ്ചാര പദ്ധതി∙നടപ്പാക്കുന്നതു ജലസേചന വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന്.∙വിനോദസഞ്ചാര വകുപ്പിൽനിന്നു കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച ഒരുകോടി രൂപ ഉപയോഗിച്ചാണ് നിർമാണ ജോലികൾ.
ആപ്പാഞ്ചിറയിലും എഴുമാന്തുരുത്തിലും ആയാംകുടി കാന്താരിക്കടവിലും ബോട്ടുജെട്ടി. എഴുമാന്തുരുത്തിൽ കായൽപാർക്ക് പരിഗണനയിൽ. ഫുഡ് കോർട്ട്, ഫെസിലിറ്റേഷൻ സെന്റർ എന്നിവയും.