02/02/2019
തിരുവനന്തപുരത്ത് ഏറ്റവും സുന്ദരമായ സ്ഥലം ഏതാണെന്നു ചോദിച്ചാൽ ഒരു മടിയും കൂടാതെ ഞാൻ ആദ്യം പറയുന്ന പേര് പാളയത്തുള്ള യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റൽ എന്നായിരിക്കും.
ഞാനിത് പറയുമ്പോൾ നിങ്ങൾ വിചാരിക്കും ഒരു മെൻസ് ഹോസ്റ്റൽ ഇത്ര സുന്ദരമാണോ എന്ന്?
അതെ... സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്യുന്ന, പണപിരിവുള്ള, ഔട്ട് പാസ്സിന് വേണ്ടി വാർഡന്റെ കാല് പിടിക്കുന്ന, 8 മണി കഴിഞ്ഞാൽ ഗേറ്റ് അടക്കുന്ന, വെള്ളം കലക്കിയ സാമ്പാറും വായിൽ വെക്കാൻ കൊള്ളാത്ത ഭക്ഷണവും തരുന്ന, 11 മണി കഴിഞ്ഞാൽ ലൈറ്റുകൾ എല്ലാം ഓഫാക്കി ഒരു ശബ്ദം പോലും കേൾക്കാത്ത ഇടനാഴികകളും, ഒരു മുറിയിൽ തന്നെ നാലും അഞ്ചും പേർ അടുങ്ങി കിടക്കുന്ന, ലോകത്തുള്ള മുഴുവൻ നിയമങ്ങളും അടിച്ചേൽപ്പിക്കുന്ന എന്നാൽ ഫീസിന് ഒരു കുറവുമില്ലാത്ത ജയിൽ മുറികളാണ് മെൻസ് ഹോസ്റ്റലുകൾ എന്ന് വിചാരിച്ചിരിക്കുന്ന നമ്മളെല്ലാം മെൻസ് ഹോസ്റ്റലുകൾ സ്വർഗ്ഗമാണ് എന്നു പറഞ്ഞാൽ അംഗീകരിക്കില്ല.
എന്നാൽ ആ ധാരണകളെ എല്ലാം തിരുത്തി കുറിക്കുന്ന ഒരു സ്ഥാപനം അതാണ് നമ്മുടെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റൽ.
ഞാൻ ആദ്യമായി ഇവിടെ വരുന്നത് 2014 ലാണ് ഗവേഷണ വിദ്യാർത്ഥിയായി. റൂം നമ്പർ 69. ബ്രിട്ടീഷ് ബ്ലോക്കിലാണ് ഈ റൂം. അതായത് ഹോസ്റ്റലിനു രണ്ടു പോർഷനാണ് ഉള്ളത്. ഒന്ന് ബ്രിട്ടീഷ് ബ്ലോക്ക് അഥവാ ഓൾഡ് ബ്ലോക്കും മറ്റൊന്ന് ന്യൂ ബ്ലോക്കും. ഈ ന്യൂ ബ്ലോക്ക് എന്നു പറയുമ്പോൾ നമ്മൾ വിചാരിക്കും ഇന്നലെയോ മിനിങ്ങാന്നോ പണിതതാണെന്ന്. എന്നാൽ അങ്ങിനെയുള്ള ധാരണയൊന്നും വേണ്ട ഇത് പണിതിട്ട് 71 വർഷമാകാൻ പോകുന്നു. കൃത്യമായി പറഞ്ഞാൽ 1948ൽ. ന്യൂ ബ്ലോക്ക് 48ൽ ആണെങ്കിൽ ഓൾഡ് ബ്ലോക്കോ? ഞങ്ങൾ തമാശക്ക് പറയാറുള്ളത് ഭൂമി ഉണ്ടായി വന്നപ്പോൾ കൂടെ ഓൾഡ് ബ്ലോക്കും ഉണ്ടായി വന്നതാണെന്ന്. അത്രക്ക് പഴക്കമുണ്ടതിന്. ഗോഥിക് ശില്പകലയിൽ രണ്ടു നിലകളായി വലിയ ജനലുകളും വാതിലുകളും ഉള്ള ഈ കെട്ടിടം ഒരു ക്രിസ്ത്യൻ പള്ളി പോലെ സുന്ദരവും ഉറപ്പോടും കൂടിയാണ് പണിതിരിക്കുന്നത്. ഭിത്തികൾ പൂർണ്ണമായും കൽ കെട്ടുകളാണ്. ഏതാണ്ട് 350 മുറികൾ. അങ്ങിങ്ങായി ഏതൊക്കെയോ സായിപ്പൻന്മാരുടെയും പഴയ രാജാക്കന്മാരുടെയും ഫോട്ടോകളും കാണാം.
അതുപോലെ സിനിമാ പ്രവർത്തകരുടെ ഇഷ്ട കേന്ദ്രമാണ് ഈ ഹോസ്റ്റൽ. എണ്ണമറ്റ സിനിമകളിൽ ഈ ഹോസ്റ്റൽ കാണാം. അടി കപ്യാരെ കൂട്ടമണി എന്ന സിനിമ പൂർണ്ണമായും ഈ ഹോസ്റ്റലിലാണ് ഷൂട്ട് ചെയ്തത്. ഏറ്റവും അവസാനം ഷൂട്ട് ചെയ്ത മോഹൻലാലിന്റെ ലൂസിഫർ എന്ന സിനിമ മെയിൻ ഹാളിൽ വലിയ കറുത്ത കർട്ടനിട്ട് ചുറ്റും മറച്ച് ഷൂട്ട് ചെയ്‌തതടക്കം തിരുവനന്തപുരം ലോക്കേഷനായിട്ടുള്ള സിനിമകളിൽ ഒരു സീനെങ്കിലും ഈ ഹോസ്റ്റലിൽ വെച്ച് എടുക്കാത്തത് ഉണ്ടാകില്ല എന്നുള്ളത് ഈ ഹോസ്റ്റലിന്റെ വശ്യ സൗന്ദര്യത്തെയാണ് സൂചിപ്പിക്കുന്നത്.
എന്ത് കൊണ്ടാണ് ഇന്നീ ഹോസ്റ്റൽ ഇത്ര പ്രസക്തമാകുന്നത്? ഉത്തരങ്ങൾ പലതാണ്...
പണ്ട് സായിപ്പിന്റെ കാലത്ത് തൊട്ട് ഇന്നുവരെ പ്രമുഖരും അല്ലാത്തവരുമായ നിരവധി സാധാരണക്കാർ തങ്ങളുടെ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ ഇടയാക്കിയ ഈ കേന്ദ്രത്തെ ചിലർ വിളിക്കുന്നത് പ്രേതാലയം അല്ലെങ്കിൽ കൊട്ടേഷൻ ടീമുകളുടെ കേന്ദ്രം എന്നൊക്കെയാണ്. എന്നാൽ ശുദ്ധ അസംബന്ധം എന്നേ ഈ ആരോപണത്തെ കുറിച്ചൊക്കെ പറയാൻ സാധിക്കൂ. പണ്ട് അങ്ങിനെയുള്ള ഒന്നോ രണ്ടോ ആളുകൾ ഇവിടെ താമസിച്ചിരുന്നു എന്നു കേൾക്കുന്നുണ്ടെങ്കിലും ഇതിനകം എന്നും ശാന്തമാണ്. ഒരു അടിപിടി കേസ് ഉണ്ടായ കാലം തന്നെ ഓർമയില്ല. തിരുവനന്തപുരം പട്ടണത്തിന്റെ നടുവിൽ ഏത് നേരവും ആർക്കും കയറി വരാനാകുന്ന തരത്തിൽ തുറന്നിട്ടിരിക്കുന്ന ഈ ഹോസ്റ്റലിന്റെ ഗേറ്റ് ഇന്നേ വരെ അടച്ചിട്ടില്ല എന്നാണ് വാച്ച്മാൻ പറയുന്നത്.
ശരിയാണ് പത്തഞ്ഞൂറ് ചെറുപ്പക്കാർ താമസിക്കുന്ന ഒരിടത്തേക്ക് ഒരാൾ അതിക്രമിച്ചു കയറിയാൽ എന്തു സംഭവിക്കും എന്നറിയാവുന്ന ഒരുത്തനും അങ്ങോട്ട് തിരിഞ്ഞു പോലും നോക്കില്ല എന്നുള്ളതാണ് സത്യം . ഏത് നേരവും തുറന്നിട്ടാലും അതുകൊണ്ടാകും ഒരുത്തനും ഇതിനകത്തോട്ടു കയറി അഭ്യാസം കാണിക്കാത്തത്.
അങ്ങിനെ ഹോസ്റ്റലിലും യൂണിവേഴ്‌സിറ്റി കോളേജിലുമായി വിഹരിക്കുന്ന കാലത്താണ് നാട്ടിലെ കോളേജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്. അന്ന് മടങ്ങിയ ഞാൻ
പിന്നീട് വീണ്ടും തിരിച്ചു വരുന്നത് 2018ലാണ്. മുടങ്ങി കിടക്കുന്ന ഗവേഷണം എന്തു വില കൊടുത്തും പൂർത്തീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇത്തവണ ന്യൂ ബ്ലോക്കിലാണ് റൂം ലഭിച്ചത്. പഴയതിൽ നിന്നും ഹോസ്റ്റലിനുള്ള മാറ്റം 6 കോടി മുടക്കിൽ മോടി പിടിപ്പിച്ച് കുട്ടപ്പനാക്കി എന്നുള്ളതാണ്.
അങ്ങിനെ താമസം തുടങ്ങി. റൂം അടച്ചിട്ടിരുന്ന് ഫുൾ ടൈം എഴുത്ത്. ഞാൻ പഠിപ്പിക്കുന്ന പിള്ളേരുടെ പ്രായത്തിലുള്ളവന്മാരാണ് അടുത്ത മുറികളിൽ. കൂടാതെ ഗവേഷണത്തിന് വേണ്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന പ്രിൻസിപ്പൽമാർ അടക്കം നാൽപ്പതു അമ്പതും വയസ്സുള്ള അധ്യാപകരും ഉഗാണ്ട പോലുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകരും കുട്ടികളും ഇപ്പോൾ ഹോസ്റ്റലിൽ ഉണ്ട്. എത്ര പ്രായ വ്യത്യാസം ഉണ്ടെങ്കിലും ആരും ആരുടെയും മുഖത്തു നോക്കി 'മാറിനിൽക്കടാ' എന്നൊരു വാക്കു പോലും പറയാറില്ല. സിനിമകളിലെ ഹോസ്റ്റലിൽ കാണുന്നത് പോലെ സീനിയേഴ്സ് ജൂനിയേഴ്സിനെ റാഗ് ചെയ്യാൻ പോയിട്ട് അവിടെ തിരിഞ്ഞു നോക്കാറു പോലുമില്ല എന്നുള്ളതാണ് സത്യം.
ഹോസ്റ്റൽ കമ്മറ്റി എന്നൊരു സംവിധാനമാണ് ഹോസ്റ്റൽ നിയന്തിക്കുന്നത്. അതിന്റെ മുകളിൽ വാർഡൻ, ട്യൂട്ടർ പോലെയുള്ള അധ്യാപകരും. എസ് എഫ് ഐ ക്ക് മൃഗീയ ഭൂരിപക്ഷമുള്ള ഹോസ്റ്റലിൽ മറ്റു സംഘടനകൾ ഒന്നും തന്നെയില്ല. മദ്യപാനം മയക്കുമരുന്ന് പോലെയുള്ളവയുടെ ഉപയോഗം കണ്ടാൽ അപ്പോൾ തന്നെ ഹോസ്റ്റൽ കമ്മിറ്റി നടപടി സ്വീകരിക്കും. 2014 ൽ ഇവിടെ ആദ്യമായി വരുമ്പോൾ ഹോസ്റ്റൽ പരിസരത്ത് സിറിഞ്ചും ഹോസ്റ്റലിനു വെളിയിൽ ഒരു തട്ടു കടയിലെ ചേട്ടൻ മുപ്പത് രൂപക്ക് പിള്ളേർക്ക് കൊടുക്കുന്ന ചെറിയ പൊതികളും മറ്റും കണ്ടിരുന്നെകിലും ഇപ്പോൾ അത്തരം പ്രവണതകൾ തീരെ ഇല്ലാതായിരിക്കുന്നു.
മറ്റൊരു പ്രത്യേകത ഹോസ്റ്റലിലെ സമയക്രമമാണ് രാത്രി രണ്ടു വരെ ഹോസ്റ്റൽ സജീവമായിരിക്കും ഓട്ടവും ചാട്ടവും പാട്ടും സംഗീതോപകരണങ്ങളുമായി സംഗീതോത്സവവും അങ്ങിനെ അങ്ങിനെ അങ്ങിനെ...
അതുകൂടാതെ എടുത്തു പറയേണ്ട മറ്റൊരു കാര്യം അന്ധരായ കുട്ടികളുടെ ക്രിക്കറ്റ് കളിയാണ്. ഉരുളുമ്പോൾ ശബ്ദമുണ്ടക്കുന്ന ഒരുതരം ബോളുമായി അവർ നടത്തുന്ന കളികൾ കാണേണ്ടത് തന്നെയാണ്. ചിലപ്പോൾ പാതിരാത്രി വരെ ഈ കളികൾ നീളും.
മറ്റൊന്ന് മെസ്സ് ആണ്. ഇഷ്ടം പോലെ ഭക്ഷണം കുറഞ്ഞ ചിലവിൽ അതാണ് മെസ്സ്. ചിക്കനും മീനുമൊക്കെ ഉണ്ടെങ്കിലും ബീഫ് ഇല്ല എന്നുള്ളത് ഒരു പോരായ്മ തന്നെ. ഇതിനെല്ലാം കൂടി മാസം ഒരു കുട്ടിക്ക് ചിലവാകുന്ന പൈസ 1500 മുതൽ 2000 വരെ മാത്രമാണ്. അപ്പോൾ പിന്നെ ചിലർക്ക് പൊള്ളാതിരിക്കുമോ മാസം 7500മുതൽ 10000 വരെ മേടിച്ച് ഇതിലും മോശമായ ജീവിത സാഹചര്യങ്ങൾ നൽകുന്ന ഹോസ്റ്റലുകൾക്ക് ഈ സർക്കാർ സംവിധാനത്തെ നശിപ്പിച്ചാലെ നിലനിൽപ്പുള്ളൂ എന്നുള്ള ചിന്ത കൊണ്ടാകാം ഹോസ്റ്റലിനെ കുറിച്ച് ഇല്ലാകഥകൾ പടച്ചു വിടുന്നത്.
ഇല്ല അങ്ങനെയൊന്നും ഈ സർക്കാർ സ്ഥാപനം നശിക്കില്ല. സാധാരണക്കാരന്റെ മക്കൾക്ക് കുറഞ്ഞ ചിലവിൽ വിദ്യാഭ്യാസം നേടാൻ അവസരമൊരുക്കുന്ന ഈ സ്ഥാപനം സംരക്ഷിക്കേണ്ടത് നാടിന്റെ ആവശ്യമാണ്.